Sports
ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്ബോളിന്; ഈ വാര്‍ത്ത കേള്‍ക്കാനും വായിക്കാനും ഇനിയും എത്രകാലം..? ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്പെയിന് ടീമുകള്‍ക്കെല്ലാമായി ഹൃദയം നല്കിയ 70, 80, 90 കിഡ്സുകള്‍ക്ക് ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഉണ്ടായേക്കില്ല. അല്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണം, ആതിഥേയരെന്ന നിലയില്‍ ഒരു ഫ്രീ ടിക്കറ്റ്..!
വെറും 1.56 ലക്ഷം ജനസംഖ്യ മാത്രമുള്ള കരീബിയന്‍ രാജ്യം കുറസാവോയും 5.25 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫിഫ ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രം കുറിച്ചാണ് കുറസാവോയുടെ വരവ്. കേപ് വെര്‍ഡെ ഏറ്റവും ചെറിയ മൂന്നാമനും. 2018 ലോകകപ്പ് കളിച്ച ഐസ് ലന്‍ഡാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
'ചെലരോടെ ശരിയാകും ചെലരോടെ ശരിയാകില്ല, ഇന്ത്യയുടെ ശരിയായില്ല' എന്നു പറഞ്ഞ് നമുക്ക് ആശ്വസിക്കാം... കാരണം, 1950 ഫിഫ ലോകകപ്പ് യോഗ്യത ലഭിച്ചിട്ടും അതുവേണ്ടെന്നുവച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.
സമീപ ചരിത്രം
2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ മൂന്നാം റൗണ്ടിലാണ് ഇന്ത്യ പുറത്തായത്. പിന്നാലെ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും പുറത്ത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയും ശോഭനമല്ലെന്നു തെളിയിച്ച് അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ ഏഷ്യ കപ്പ് യോഗ്യതയും സ്വന്തമാക്കിയില്ല.
ഇതിനിടെ 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ഫുട്ബോള്‍ സീസണ് മേലാളന്മാരുടെ കൈയിലിരിപ്പുകാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതായത് രാജ്യത്ത് താഴേത്തട്ടില്‍ മാത്രമേ നിലവില്‍ ഫുട്ബോള്‍ ഉള്ളൂ. കേരളത്തില്‍ കേരള സൂപ്പര്‍ ലീഗ് നടക്കുന്നുണ്ടന്നതാണ് ഏക ആശ്വാസം. കോല്‍ക്കത്തയിലും ഗോവയിലും ആഭ്യന്തര ഫുട്ബോളുകള്‍ക്കും പന്തുരുണ്ടു. ഇന്ത്യയുടെ ഫുട്ബോള്‍ ഭാവിക്കു ശുഭസൂചനയല്ല ഇതെല്ലാം നല്‍കുന്നത്.
Sports
മിലാൻ: 2014നുശേഷം ഇതുവരെ ഇറ്റലിക്കു ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. 2018, 2022 എഡിഷനുകളില്‍ നേരിട്ടും പ്ലേ ഓഫിലൂടെയും യോഗ്യത നേടാന്‍ ഇറ്റലിക്കു കഴിഞ്ഞില്ലെന്നതും ചരിത്രം. നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി തുടര്‍ച്ചയായ മൂന്നാം തവണയും യോഗ്യത നേടില്ലേ എന്നതാണ് അറിയേണ്ടത്.
യുവേഫ യൂറോപ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഐയില്‍ നോര്‍വെയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇറ്റലിക്കാര്‍ പ്ലേ ഓഫ് ജയിച്ചാല്‍ മാത്രമേ 2026 ലോകകപ്പില്‍ കളിക്കൂ.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വെ ടീമുകളാണ് ഇതുവരെ യൂറോപ്പില്‍നിന്ന് നേരിട്ട് യോഗ്യത ഉറപ്പാക്കിയത്.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കൾക്കാണ് നേരിട്ട് ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസരമുണ്ട്.
Sports
മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.
Sports
ഡബ്ലിന്‍/പാരീസ്/ലണ്ടന്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിന് ഇന്നു കിക്കോഫ്. 2026 ലോകകപ്പിലേക്കു നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ ചിത്രം ഇന്നാരംഭിക്കുന്ന നവംബര്‍ ഫിഫ രാജ്യാന്തര വിന്‍ഡോയിലൂടെ വ്യക്തമാകും. പിന്നീടുള്ളത് പ്ലേ ഓഫ് വഴിയുള്ള അവസാന ടിക്കറ്റുകള്‍ മാത്രം. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പൂര്‍ത്തിയായതോടെ കാല്‍പ്പന്ത് ആരാധകര്‍ കണ്ണെറിയുന്നത് യൂറോപ്പിലേക്ക്.
യൂറോപ്പില്‍നിന്ന് നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ പൂര്‍ണ ചിത്രം ഈ മാസം 19നു പൂര്‍ണമാകും. യൂറോപ്പില്‍നിന്ന് ഇതുവരെ ഇംഗ്ലണ്ട് മാത്രമാണ് 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത സ്വന്തമാക്കിയത്.ചരിത്രത്തില്‍ ആദ്യമായി 48 ടീം പങ്കെടുക്കുന്ന ലോകകപ്പ് എന്ന വിശേഷമാണ് 2026നുള്ളത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ആതിഥേയരുള്‍പ്പെടെ ഇതുവരെ 28 ടീമുകളാണ് ലോകകപ്പ് യോഗ്യത നേടിയത്; ശേഷിക്കുന്നത് 20 ടിക്കറ്റുകള്‍.
യൂറോപ്പില്‍ തീപ്പൊരി
യൂറോപ്പില്‍നിന്നുള്ള യോഗ്യതയ്ക്കായി നോര്‍വെ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് നോര്‍വെയുടെ മത്സരം. എസ്റ്റോണിയയാണ് എതിരാളികള്‍. അര്‍ധരാത്രി പിന്നിടുമ്പോള്‍ (1.15 am) ഫ്രാന്‍സ് യുക്രെയ്നെയും പോര്‍ച്ചുഗല്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെയും നേരിടും. ഇറ്റലിയാണ് യോഗ്യതയ്ക്കായി പോരാട്ടരംഗത്തുള്ള മറ്റൊരു ടീം. മോള്‍ഡോവയെ നേരിടുന്ന ഇറ്റലിക്ക് നേരിട്ട് യോഗ്യത ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതേസമയം, പ്ലേ ഓഫ് ടിക്കറ്റ് ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.
പോര്‍ച്ചുഗല്‍, നോര്‍വെ, സ്പെയിന്...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എവേ പോരാട്ടത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെ നേരിടും. ജയിച്ചാല്‍ റൊണാള്‍ഡോയും സംഘവും മറ്റു ടീമുകളുടെ മത്സരഫലം കാത്തുനില്‍ക്കാതെ 2026 ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കും. ഗ്രൂപ്പ് എഫില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. ഗ്രൂപ്പിലെ ഹംഗറി x അര്‍മേനിയ മത്സരം സമനിലയില്‍ കലാശിച്ചാലും പോര്‍ച്ചുഗലിനു യോഗ്യത ലഭിക്കും.
ഗ്രൂപ്പ് ഐയില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ ഇറങ്ങുന്നതും ലോകകപ്പ് ടിക്കറ്റിലേക്ക് ഒരു ജയമെന്ന അവസ്ഥയിലാണ്. എസ്റ്റോണിയയെ തോല്‍പ്പിച്ചാല്‍ മറ്റുള്ള ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ നോര്‍വെ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കും. 1998നുശേഷം ആദ്യമായി ലോകകപ്പ് കളിക്കാനുള്ള തയാറെടുപ്പിലാണ് നോര്‍വെ.
ഗ്രൂപ്പ് ഡിയില്‍ യുക്രെയ്നെ ഈ രാത്രിയില്‍ നേരിടുന്ന ഫ്രാന്‍സിനും ഒരു ജയമകലെ ലോകകപ്പ് ടിക്കറ്റുണ്ട്. സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ഓസ്ട്രിയ ടീമുകള്‍ക്കും ഒരു ജയമകലെ ലോകകപ്പ് ടിക്കറ്റ് കാത്തിരിക്കുന്നു.
Sports
ഫിലഡൽഫിയ (യുഎസ്എ): അർജന്റീനയിൽ നിന്നുള്ള റിവർപ്ലേറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ഇന്റർ മിലാൻ ഗ്രൂപ്പ് ഇ ചാന്പ്യൻമാരായി ഫിഫ ക്ലബ് ലോകകപ്പ് 2025 പ്രീക്വാർട്ടറിൽ കടന്നു. മത്സരത്തിൽ അവസാന 18 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടിയാണ് ഇന്റർ മിലാൻ റിവർ പ്ലേറ്റിനെ 2-0ന് പരാജയപ്പെടുത്തിയത്. ഫ്രാൻസെസ്കോ പിയോ എസ്പൊസിറ്റോ (72ാം മിനിറ്റ്), അലെസാന്ദ്രോ ബസ്തോനി (90+3) എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്. തോൽവിയോടെ റിവർപ്ലേറ്റ് പുറത്തായി.
ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട പുറത്തായതോടെ റിവർ പത്ത് പേരായി ചുരുങ്ങിയത് തിരിച്ചടിയായി. അവസാന മിനിറ്റുകൾ വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന റിവർപ്ലേറ്റ് വല ഇതോടെ ഇന്റർമിയാമി കുലുക്കി.
മറ്റൊരു മത്സരത്തിൽ റോസ് ബൗളിൽ ഉറാവ റെഡ് ഡയമണ്ട്സിനെ 4-0ന് തകർത്ത് മോണ്ടെറി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആദ്യ പകുതിയിലെ എട്ട് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടിയ മോണ്ടെറി ആകെ നാലു ഗോളുകൾ നേടിയാണ് തകർപ്പൻ ജയം കുറിച്ചത്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉൽസാൻ എച്ച്ഡിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ബൊറൂസിയ ഡോർട്മുണ്ട് ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. 36-ാം മിനിറ്റിൽ ജോബ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ ഡാനിയേൽ സ്വെൻസനാണ് ഡോർട്മുണ്ടിന്റെ നിർണായക ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഡോർട്മുണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മാമെലോഡി സണ്ഡൗണ്സുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്, ഈ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു.
ഉറാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്ത് മെക്സിക്കൻ ക്ലബ്ബായ മോണ്ടെറി രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലേക്ക് മുന്നേറി.